ശബ്ദമലിനീകരണത്തിനെതിരെയൊരു വാക്ക്
ആമുഖം: ഒരു പ്രദേശത്തെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രം ആ പ്രദേശത്തെ ലൈബ്രറിയാണ് എന്ന് പണ്ടാരോ പറഞ്ഞുവച്ചിട്ടുണ്ട്. ശരിയാണോ തെറ്റാണോ എന്ന് ആരും നോക്കാറില്ല, ഏറ്റുപറയും അത്രയേയുള്ളൂ. എല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് എന്ന് പറഞ്ഞാൽ ആരു കേൾക്കാൻ? കൊല്ലം ചെറുമൂട്ടിലെ നവധാര ലൈബ്രറിയുടെ സുവർണ്ണജയന്തി ആഘോഷം കാണുമ്പോഴാണ് മനസ്സിലാകുന്നത് – സാംസ്കാരിക കേന്ദ്രത്തിന്റെ പുതിയ നിർവചനം എന്താണെന്ന്!
1. നിയമങ്ങളുടെ പുതിയ വ്യാഖ്യാനം
മേയ് 21 മുതൽ 25 വരെ നടക്കുന്ന ഈ ആഘോഷത്തിന്റെ പ്രത്യേകത എന്താണെന്ന് നോക്കാം:
ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം 2000 – ഇന്ത്യൻ പാർലമെന്റ് പൊതുജനാരോഗ്യം സംരക്ഷിക്കാൻ വേണ്ടി നടപ്പിലാക്കിയ ചട്ടമാണിത്. വ്യാവസായിക പ്രവർത്തനങ്ങൾ, നിർമ്മാണപ്രവർത്തനങ്ങൾ, പടക്കങ്ങൾ, ലൗഡ്സ്പീക്കറുകൾ, പബ്ലിക് അഡ്രസ് സിസ്റ്റങ്ങൾ, സംഗീതോപകരണങ്ങൾ, വാഹനഹോണുകൾ എന്നിവയിൽ നിന്നുള്ള ശബ്ദം മനുഷ്യന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ദോഷകരമാണെന്ന് അറിഞ്ഞുകൊണ്ടാണ് ഈ ചട്ടം കൊണ്ടുവന്നത്.

എന്നാൽ നവധാര ലൈബ്രറിയുടെ നേതൃത്വത്തിന്റെ കാഴ്ചപ്പാട് മറിച്ചാണ്: “പൊതുജനാരോഗ്യമൊക്കെ ഇത് കഴിഞ്ഞിട്ട് നോക്കാം. ആദ്യം നമ്മുടെ സുവർണ്ണജയന്തി ആഘോഷിക്കട്ടെ!”
2. കോടതിയെ വെല്ലുവിളിക്കുന്ന ‘സാംസ്കാരിക’ പ്രവർത്തനം
കോടതിയലക്ഷ്യം: കേരള ഹൈക്കോടതി കോളമ്പി തരം ലൗഡ്സ്പീക്കറുകൾ വളരെ ഉയർന്ന ആവൃത്തിയിൽ ശബ്ദം പുറപ്പെടുവിക്കുന്നതിനാൽ പൊതുജനാരോഗ്യത്തിനും കേൾവിക്കും ഹാനികരമാണെന്ന് കണ്ട് നിരോധിച്ചിട്ടുണ്ട്.






നവധാര പ്രവർത്തകരുടെ ചിന്ത: “കോടതി എന്താണ് മനസ്സിലാക്കുന്നത്? നമ്മുടെ പരിപാടിയുടെ മഹത്വം കേൾപ്പിക്കാൻ അല്ലേ ഈ സ്പീക്കറുകൾ വേണ്ടത്. അതുകൊണ്ട് പ്രോഗ്രാം സ്ഥലത്ത് നിന്ന് അര കിലോമീറ്റർ ചുറ്റളവിലുള്ള ഇലക്ട്രിക് പോസ്റ്റുകളിലും മറ്റിടങ്ങളിലും കോളമ്പി സ്പീക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്!”
അപ്പോൾ വൈദ്യുതി നിയമലംഘനം: അതുമുണ്ട്, എല്ലാ ഇലക്ട്രിക് പോസ്റ്റിലും പ്ലാസ്റ്റിക് വയർ വലിച്ച് മൊട്ടുസൂചി കുത്തിയിറക്കി ലൂമിനയും ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
3. ഹരിത പഞ്ചായത്തിന്റെ ‘നീല’ സാംസ്കാരികത
പ്രോഗ്രാമിന്റെ നോട്ടീസിൽ പച്ചനിറത്തിൽ എഴുതിയിട്ടുണ്ട്: “പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, അവ ഹരിതകർമ്മസേനയ്ക്ക് നൽകുക. നമ്മുടെ ശുചിത്വം നാടിന്റെ മഹത്വം.” വളരെ നല്ല സന്ദേശം! പക്ഷേ വിചിത്രമെന്നു പറയട്ടെ, പരിസ്ഥിതി സംരക്ഷണത്തിൽ ഇത്രയും ബോധവാന്മാരായ ഇവർ ശബ്ദവും മാലിന്യമാണെന്ന് മറന്നുപോയിരിക്കുന്നു.

ചിറ്റുമല ബ്ലോക്കിലെ ഏറ്റവും മികച്ച ഹരിത ലൈബ്രറിയാണെന്ന് നോട്ടീസിൽ പ്രത്യേകം എഴുതിയിട്ടുണ്ട്. എന്നാൽ ഈ ‘ഹരിത’ത്വത്തിൽ ശബ്ദമാലിന്യം ഉൾപ്പെടുന്നില്ലെന്നാണ് തോന്നുന്നത്!

പക്ഷേ കോടതിയലക്ഷ്യത്തിനും, ശബ്ദമലിനീകരണ ചട്ടം ലംഘിച്ചതിനും കോടതി കയറുമ്പോ ആ ഹരിത അങ്ങ് പോയിക്കിട്ടും.
4. ഓഡിറ്റോറിയത്തിനകത്തും പുറത്തും
പരിപാടി നടക്കുന്നത് ചെറുമൂട് മാവിളയിൽ ഓഡിറ്റോറിയത്തിലാണ്. അകത്ത് പരിപാടിക്ക് വന്നവർക്ക് കേൾക്കാൻ പാകത്തിലധികം ശബ്ദം ഉണ്ടാകുന്നുണ്ട്. ഏകദേശം 80 ഡെസിബൽ വരെ (അനുവദനീയം 55 ആണെന്ന് ആരു പറഞ്ഞുകൊടുക്കും). ഏതായാലും സ്വന്തം ഇഷ്ടപ്രകാരം ഇരിക്കുന്നവരല്ലെ അനുഭവിക്കട്ടെ എന്നു വയ്ക്കാം.
പക്ഷേ ഓഡിറ്റോറിയത്തിന് മുന്നിലുള്ള പൊതുറോഡിൽ നാല് വലിയ ബോക്സ് സ്പീക്കറുകൾ അടുക്കിവച്ചിരിക്കുന്നത് കണ്ടാൽ മനസ്സിലാകും – ഇത് അകത്തുള്ളവർക്ക് വേണ്ടിയല്ല, പുറത്തുള്ളവർക്ക് വേണ്ടിയാണ്!

അതായത് പരിപാടിയിൽ പങ്കെടുക്കാത്ത, റോഡിൽ നിൽക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കും, ബസ് യാത്രക്കാർക്കും സ്വന്തം കാര്യം നോക്കുന്ന സാധാരണക്കാർക്കും, അവർ നിർബന്ധപൂർവ്വം ഈ കച്ചേരി കേൾക്കണം. ഞങ്ങളീ ഗോത്രവർഗ്ഗ ചിന്ത കൈവിടില്ല.
ഈ കടന്നുപോകുന്നവരുടെ പൗരാവകാശങ്ങൾ, അവരുടെ ആർട്ടിക്കിൾ 21 – എന്തോന്ന് അവകാശം? ഞങ്ങളുടെ സുവർണ്ണജൂബിലിക്കുമേൽ എന്ത് ആർട്ടിക്കിൾ 21?
സാംസ്കാരിക പരിപാടിയല്ലേ, അപ്പോ പിന്നെ ആകാമായിരിക്കും
ചുറ്റുപാടുമുള്ളവരുടെ സമാധാനത്തോടെ ജീവിക്കുന്നവരുടെ അവകാശം?
5. സാംസ്കാരിക മന്ത്രിയും ശബ്ദമാലിന്യവും
രാഷ്ട്രീയരംഗത്ത് നിന്നും സാംസ്കാരിക രംഗത്ത് നിന്നുമുള്ള പ്രമുഖർ, പ്രശസ്ത കവികൾ, സാംസ്കാരിക വകുപ്പ് മന്ത്രി വരെ പങ്കെടുക്കുന്ന പ്രോഗ്രാമാണിത്.

ഇത്രയും വലിയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ ശബ്ദമലിനീകരണം നിയന്ത്രിക്കുന്ന ചട്ടം 5(4), 5(5) പ്രകാരം സ്വന്തം അതിർത്തിക്ക് പുറത്ത് ശബ്ദം പോകരുതെന്നും, പോയാൽ അത് ചട്ടലംഘനമാണെന്നും, പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം നടപടിയുണ്ടാകുമെന്നും ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നില്ലേ?
അതൊക്കെ മൈക് പെർമിറ്റ് സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നു.
മൈക്ക് പെർമിറ്റ് ഉണ്ടായിരന്നോ എന്തോ, നാളെയാകട്ടെ പോലിസിനോട് ചോദിക്കാം.
6. പൊതുജനാരോഗ്യത്തിന്റെ പുതിയ നിർവചനം
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുത: ശബ്ദമലിനീകരണം രക്തസമ്മർദ്ദം, പ്രമേഹം എന്നിവ വർധിപ്പിക്കുന്നു. ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, ജനിതകപ്രശ്നങ്ങൾ എന്നിവയും സൃഷ്ടിക്കുന്നു. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. വിശദമായൊന്നു നോക്കാം
താൽക്കാലിക കേൾവി നഷ്ടം
- ഗാനം, സ്റ്റേഡിയം ആരവം, ട്രാഫിക്, വാഹന സംഗീതം എന്നിവയ്ക്ക് ശേഷം താൽക്കാലിക കേൾവി നഷ്ടം അനുഭവപ്പെടാം
- ചെറിയ ശബ്ദങ്ങൾ കേൾക്കാനാകാതെ പോവുകയും, ചെവിയിൽ മൂളൽ അനുഭവപ്പെടുകയും ചെയ്യും
- ഇത് മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം മടങ്ങാം
- കേൾവി മടങ്ങാതെ പോകുന്ന പക്ഷം ആരോഗ്യവിദഗ്ധനെ സമീപിക്കണം
- അമിത ശബ്ദം രോമകോശങ്ങളെ ക്ഷീണിപ്പിക്കുന്നു, വിശ്രമം അതിന് ചികിത്സയാണ്
സ്ഥിരമായ കേൾവി നഷ്ടം
- അത്യുച്ച ശബ്ദം രോമകോശങ്ങളെ സ്ഥിരമായി നശിപ്പിക്കുന്നു
- തിരിച്ചു ലഭിക്കാനാകാത്ത കേൾവി നഷ്ടം
- ശബ്ദം നാഡികളെയും തലച്ചോറിന്റെ കഴിവിനെയും ബാധിക്കുന്നു
- പ്രായഭേദമന്യേ ആരിലും ഇത് സംഭവിക്കാം
- കേൾവി നഷ്ടം മസ്തിഷ്കത്തെ അധികം പ്രവർത്തിപ്പിക്കാൻ ഇടയാക്കുന്നു
- സാമൂഹിക ഒറ്റപ്പെടലും മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം
- അൽസ്‌ഹൈമേഴ്‌സ് സാധ്യത വർദ്ധിക്കുന്നു
ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ
➤ ഉയർന്ന രക്തസമ്മർദ്ദം
- ശബ്ദം സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു
- കോർട്ടിസോൾ, അഡ്രിനാലിൻ രക്തസമ്മർദ്ദം ഉയർത്തുന്നു
- ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക, കണ്ണ് പ്രശ്നങ്ങൾ
➤ ഹൃദയമിടിപ്പ് വർദ്ധിക്കൽ
- പെട്ടെന്ന് ഉയരുന്ന ശബ്ദം “ഫൈറ്റ് ഓർ ഫ്ലൈറ്റ്” പ്രതികരണം സജീവമാക്കുന്നു
- ഹൃദയമിടിപ്പ് 100-ൽ കൂടുതലാകാം
- ദീർഘകാലം തുടർന്നാൽ ഹൃദയത്തിന് അമിത ഭാരം
- ഹൃദയപേശികളിൽ ക്ഷീണം, ഹൃദയ താളവ്യത്യാസം, ഹൃദയാഘാത സാധ്യത
➤ കൊറോണറി ആർട്ടറി രോഗം
- രക്തധമനികളിൽ കൊഴുപ്പ് അടിയുന്നു
- ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നു
- ഹൃദയാഘാത സാധ്യത ഉയരുന്നു
മാനസികാരോഗ്യ പ്രശ്നങ്ങൾ
- ഉത്കണ്ഠ: സ്ഥിരമായ ജാഗ്രതാവസ്ഥയ്ക്ക് കാരണമാകുന്നു
- വിഷാദം: സെറോട്ടോണിൻ ഹോർമോണിന്റെ കുറവ്
- സ്ട്രെസ്: കോർട്ടിസോൾ ഉത്പാദനം വർധിക്കുന്നു
- ഉറക്കമില്ലായ്മ: ഉറക്ക ഗുണനിലവാരത്തെയും ദൈർഘ്യത്തെയും ബാധിക്കുന്നു
- കോഗ്നിറ്റീവ് പ്രശ്നങ്ങൾ: ശ്രദ്ധ, ഓർമ്മശക്തി, പഠനശേഷി കുറയുന്നു
- ഹോർമോൺ അസന്തുലിതാവസ്ഥ: മെലടോണിൻ കുറയുന്നു, കോർട്ടിസോൾ വർധിക്കുന്നു
ഗർഭിണികളിലും ഗർഭസ്ഥ ശിശുവിലും പ്രത്യാഘാതങ്ങൾ
- ഗർഭിണി സ്ത്രീകളിൽ:
- സമ്മർദ്ദം വർധിച്ച് രക്തപ്രവാഹം കുറയുന്നു
- പോഷകങ്ങളുടെ ക്ഷാമം
- ഗർഭസ്ഥ ശിശുവിൽ:
- കുറഞ്ഞ ജനനഭാരം
- സമയപൂർണ്ണമല്ലാത്ത പ്രസവം
- ശ്രവണശേഷി നഷ്ടപ്പെടൽ
- പെരുമാറ്റ, മാനസിക, ജീനേറ്റിക് പ്രശ്നങ്ങൾ
എന്നാൽ നവധാര പ്രവർത്തകരുടെ വാദം: “നമ്മുടെ സാംസ്കാരിക പരിപാടി കേൾക്കാത്തതാണ് ഏറ്റവും വലിയ ആരോഗ്യപ്രശ്നം!”
7. മാനവികതയുടെ പുതിയ പാഠം
“സാംസ്കാരികം എന്നാൽ ഉയർന്ന നീതിബോധവും ഭരണഘടനാബോധവും പൗരബോധവുമുള്ള മനുഷ്യർ” എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
മനുഷ്യരിൽ മാനവിക ചിന്തകൾ ഉദ്ദീപിപ്പിക്കുന്ന, അവരുടെ അജ്ഞത അകറ്റുന്ന, നീതിബോധത്തെ ജ്വലിപ്പിക്കുന്ന, രാജ്യനിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്ന, കോടതിയുത്തരവുകൾ അനുസരിക്കുന്ന കേന്ദ്രമാണ് സാംസ്കാരിക കേന്ദ്രം.
പക്ഷേ നവധാര ലൈബ്രറിയുടെ സുവർണ്ണജ്യൂബിലിയിൽ നടന്നതാകട്ടെ: പാർലമെന്റ് നിയമം അവഗണിക്കൽ, ഹൈക്കോടതി നിരോധനം അട്ടിമറിച്ച് കോടതിയലക്ഷ്യം നടത്തൽ, പൊതുജനാരോഗ്യം അവഗണിക്കൽ!
ഒരു ചോദ്യം: “നവധാര പ്രവർത്തകർക്കും പരിപാടിയിൽ പങ്കെടുക്കുന്നവർക്കും സാംസ്കാരിക പ്രമുഖർക്കെല്ലാം നല്ല ഭരണഘടനാബോധവും പൗരബോധവും ജനാധിപത്യബോധവും മാനവികതയും ആവോളം പകർന്നുകൊടുക്കാനുണ്ട്.”
എന്നാൽ: ഒരു പരിഷ്കൃത സമൂഹ സൃഷ്ടിക്കുപകരിക്കും വിധം സ്വയമൊന്നു പരിഷ്കരിക്കാനുള്ള ബാദ്ധ്യത നിർവ്വിഹിക്കുന്നില്ല.
8. എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്:
- ആദ്യം പറയട്ടെ, ഏതെങ്കിലും പ്രാദേശിക മാധ്യമത്തിൽ ഒരു ലൈവ് സ്ട്രീമിംഗ് ചെയ്യാമായിരുന്നു.
- യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലെയുള്ള സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീമിംഗ് ചെയ്യാമായിരുന്നു.
- സ്വന്തം പരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കുന്ന ചട്ടം ലംഘനം ചെയ്യാതിരിക്കാമായിരുന്നു.
- നിയമവിരുദ്ധമായ വൈദ്യുതി കണക്ഷനുകളുടെയും ഉപകരണങ്ങളുടെയും സ്ഥാപനം ഒഴിവാക്കാമായിരുന്നു.
- നല്ല ആദർശങ്ങളും മൂല്യങ്ങളും മുന്നോട്ട് വയ്ക്കാമായിരുന്നു.
- മറ്റുള്ളവർക്ക് മാതൃകയാകാമായിരുന്നു.
- രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കാമായിരുന്നു.
- ശബ്ദമലിനീകരണം കുറ്റകരമാണെന്ന ബോധ്യം കൊണ്ടുവരാമായിരുന്നു.
- പ്രകടനാത്മകതയേക്കാൾ മികച്ചത് പ്രവർത്തനാത്മകതയാണെന്ന ബോധ്യം സ്വയം കൊണ്ടുവരാമായിരുന്നു.
- ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ക്രിയാത്മകമായ ചർച്ചകളിൽ പങ്കെടുക്കാമായിരുന്നു.
9. ഉപസംഹാരം
“അജ്ഞത അകറ്റി അറിവ് പകരുന്ന, നീതിബോധം ജ്വലിപ്പിക്കുന്ന, നിയമങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന കേന്ദ്രമായിരിക്കണം സാംസ്കാരിക കേന്ദ്രം”
തെറ്റ് തിരുത്താം: ശബ്ദമലിനീകരണ ചട്ടം ലംഘിച്ചതിന് പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്, കോളമ്പി ലൗഡ്സ്പീക്കർ സ്ഥാപിച്ച് പ്രവർത്തിച്ചത് കോടതിയലക്ഷ്യവും.
ഈ സാംസ്കാരിക സ്ഥാപനം ഭരണഘടനാ വിരുദ്ധത ചെയ്തതിനാൽ കോടതി നടപടി നേരിടുകതന്നെ വേണം.
Manu A S
Campaign Co-ordinator
Silence the Noise, ESSENSE Global
https://essenseglobal.com/activism/silence-the-noise
നമുക്കാ കോടതിയലക്ഷ്യം നടത്തി കോളാന്പി പാടുന്നത് കേൾക്കാം



വളരെ ഗൗരവതരമായ വിഷയമാണ്. പരിസ്ഥിതിയെ പറ്റി, വിശിഷ്യ മാലിന്യ നിർമാർജ്ജനത്തെ പറ്റി ,ഗൗരവതരമായി ഇടപെടുന്ന ഒരു സാംസ്ക്കാരിക ഗ്രൂപ്പിന് ശബ്ദ മലിനീകരണം വിഷയമായി തോന്നത് നിയമം കൈല്ലെടുക്കലാണ്.ഇത്തരം വിഷയങ്ങളിൽ നിയമം നടപ്പിലാക്കേണ്ടവർ നോക്കുകുത്തികളാകുന്ന അവസ്ഥ പരിതാപകരമായ അന്തരീക്ഷം സൃഷ്ടിക്കും .